മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി മോഷണപരാതിയില്‍ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ നീതി ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ കടുത്ത അവഗണനയാണ് ഉണ്ടയതെന്നും ബിന്ദു പറഞ്ഞു.
പരാതി നല്‍കിയപ്പോള്‍ അത് വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ പൊലീസ് വിളിപ്പിച്ചോളുമെന്നും പി ശശി പറഞ്ഞു. മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്നും പി ശശി പറഞ്ഞു. തുടര്‍ന്ന് കോടതിയില്‍ പോകാന്‍ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താന്‍ പോയത് എന്നും കാര്യങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവന്‍ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.