നാലു വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി. കുട്ടിയില്‍ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. അതേസമയം, ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വര്‍ഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടു മുന്‍പാണ് പെണ്‍കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കുഞ്ഞ് മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയില്‍ തന്നെ കുഞ്ഞ് ക്രൂര ബലാല്‍സംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ കണ്ടെത്തി. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കി. കൊല്ലപ്പെടുന്നത് തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകള്‍ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്.
കുഞ്ഞിന്റെ സംസ്‌കാരം പൂര്‍ത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീളുന്നതായിരുന്നു പലരുടെയും മൊഴി. ഒരു തവണ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. മറ്റ് രണ്ടു ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു. തെളിവുകള്‍ നിരത്തിയോടെ ഒടുവില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞാണ് പ്രതി പൊട്ടിക്കരഞ്ഞത്. കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍.
പോക്സോ കേസില്‍ ബലാത്സംഗം, അടുത്ത ബന്ധുവില്‍ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേര്‍ക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ വീട്ടില്‍ ഫോറന്‍സിക്ക് സംഘം പരിശോധനയും പൂര്‍ത്തിയാക്കി.