താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയോടും ചൈനയോടും നിങ്ങള്‍ അങ്ങനെ സംസാരിക്കരുതെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പുടിന്‍ പറഞ്ഞു. രണ്ട് ഏഷ്യന്‍ ശക്തികളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള തന്ത്രമായാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയെയും ചൈനയെയും 'പങ്കാളികള്‍' എന്ന് വിശേഷിപ്പിച്ച പുടിന്‍, യുഎസ് താരിഫ് ഭരണകൂടം ഈ രാജ്യങ്ങളുടെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്ന് പറഞ്ഞു. '1.5 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയെയും ശക്തമായ സാമ്പത്തിക ശക്തിയായ ചൈനയെയും പോലുള്ള രാജ്യങ്ങള്‍ക്ക് അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്. ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍, അത്തരം വലിയ രാജ്യങ്ങളിലെ നേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും പുടിന്‍ പറഞ്ഞു.
അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി. 'രണ്ടാഴ്ച മുമ്പ് ഞാന്‍ പറഞ്ഞു, ഇന്ത്യ എണ്ണ വാങ്ങിയാല്‍ ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ഇത് റഷ്യക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി' ട്രംപ് പറഞ്ഞു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവുമായി ഉപരോധങ്ങള്‍ ഇപ്പോഴും ആലോചനയിലാണ് എന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു.
വാഷിംഗ്ടണിന്റെ നിലപാടുകള്‍ പഴയ കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. 'കൊളോണിയല്‍ കാലഘട്ടം അവസാനിച്ചു. പങ്കാളികളോട് സംസാരിക്കുമ്പോള്‍ ഭീഷണിയുടെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയണം' അദ്ദേഹം പറഞ്ഞു.