അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ തുടരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്ട്‌നിക്ക് വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മാപ്പു പറഞ്ഞ് ഒരു വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും. അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ ഇന്ത്യന്‍ ബിസിനസ്സുകളെ തളര്‍ത്തും. അവര്‍ തന്നെ കരാര്‍ ആവശ്യപ്പെടും എന്നും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണം. ബ്രിക്‌സ് സഖ്യത്തില്‍ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താല്‍, 50 ശതമാനം തീരുവ തുടരുമെന്നും ലട്ട്‌നിക്ക് വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്ത്യയും റഷ്യയും 'കൂടുതല്‍ ഇരുണ്ട' ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ പരിഹാസ പോസ്റ്റ് വന്നത്.
ഇപ്പോള്‍ ട്രംപ് പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിലാണ് എതിര്‍പ്പ്. ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കും എന്നാണ്. എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാന്‍ തയ്യാറല്ലെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ പറഞ്ഞിട്ടുണ്ട്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാന്‍ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.