എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്ത് പരാതി നല്‍കിയത് എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് ആണെന്ന് മൊഴി. വിജിലന്‍സിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നല്‍കിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണങ്ങള്‍.
നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് പ്രശാന്ത് തന്നെ നല്‍കിയ മൊഴിയാണിത്. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബുവിന് 98500 രൂപ നല്‍കിയെന്ന് ടിവി പ്രശാന്ത് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നല്‍കിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാന്‍ പണം നല്‍കിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.
2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതി, പക്ഷേ അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നല്‍കാനാവശ്യപ്പെട്ടു. പിറ്റേന്ന് പരാതി ബിജുവിന് വാട്‌സ് ആപ്പ് ചെയ്തു. പക്ഷേ ചില തിരുത്തലുകള്‍ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്‌സ്ആപ്പായി അയച്ചു. 14ന് വിജിലന്‍സില്‍ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്റെ മൊഴി. അപ്പോഴും പണം നല്‍കിയതിന് തെളിവില്ലെന്ന് പ്രശാന്ത് പറഞ്ഞത്.
അതായത് വാട്‌സ് ആപ്പില്‍ നല്‍കിയ പരാതിയല്ലാതെ വിജിലന്‍സിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നല്‍കിയിട്ടില്ലെന്ന് മൊഴിയില്‍ നിന്ന് വ്യക്തം. പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സും പരാതിയില്ലെന്ന് വ്യക്തമാക്കി.
വിവാദ യാത്രയയപ്പിന് ശേഷം പിപി ദിവ്യ കണ്ണൂര്‍ കളക്ടറെ വിളിച്ച് നവീന്‍ ബാബുവിനെതിരെ സര്‍ക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു. ഇതോടെ ആര്‍ക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീന്‍ ബാബുവിനെതിരെ ആയുധമാക്കിയതെന്നാണ് തെളിയുന്നത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതം. അതേസമയം മരിച്ചിട്ടും പരാതി ഉയര്‍ത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയിരുന്നത്.