സിക്കിമിലെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജും രാഹുല്‍ മാങ്കൂട്ടത്തില്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരം. ആശാവര്‍ക്കര്‍മാര്‍ക്ക് സിക്കിം സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം 10,000 രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. അഡ്വ. ഹാരിസ് ബീരാന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. .
ആശാവര്‍ക്കര്‍മാര്‍ക്ക് രാജ്യത്ത് നിശ്ചയിച്ച വേതനം 2000 രൂപയായിരുന്നു. പിന്നീട് 2022ല്‍ അനുവദിച്ച അധിക ആനുകൂല്യപട്ടിക പ്രകാരം പ്രവൃത്തിയുടെ സ്വഭാവം, സമയദൈര്‍ഘ്യം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും ഇതിനു പുറമെ, സംസ്ഥാന സര്‍ക്കാറിന്റെ ഓണറേറിയം കൂടി ഉള്‍പ്പെടുന്ന തുകയാണ് ലഭിക്കുകയെന്നും മറുപടിയില്‍ പറയുന്നു.
കേന്ദ്ര ഇന്‍സെന്റിവും മറ്റു ആനുകൂല്യങ്ങളും ഉള്‍പ്പെടെ ആശാവര്‍ക്കര്‍മാര്‍ക്ക് 10,000 രൂപയാണ് ആന്ധ്ര സര്‍ക്കാര്‍ നല്‍കുന്നത്. ആശാവര്‍ക്കര്‍മാരുടെ സേവനം ഉള്‍പ്പെടെ, പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്ന പ്രാഥമിക ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സര്‍ക്കാറുകള്‍ക്കാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
എംഎല്‍എയും മന്ത്രിയും തമ്മിലുണ്ടായ നിയമസഭയിലെ തകര്‍ക്കത്തിനാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. സിക്കിമിലെ ഓണറേറിയം 6,000 രൂപയാണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയും നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി അവകാശപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, മന്ത്രി പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേയെന്ന് ചോദിച്ചിരുന്നു. അവിടെ 10000 രൂപയാണ് ഓണറേറിയം എന്നും കൂട്ടിച്ചേര്‍ത്തു.
പിന്നാലെ, മറുപടിയുമായി എത്തിയ മന്ത്രി താന്‍ പഠിച്ചത് കേരളത്തിലെ സ്‌കൂളിലും കോളേജിലുമാണെന്ന് പറഞ്ഞു. തന്റെ കൈയില്‍ സിക്കിം സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതില്‍ ഓണറേറിയമായി കാണിച്ചിരിക്കുന്നത് 6,000 രൂപ എന്നാണ്. അത് വിശ്വസിക്കുക എന്നത് മാത്രമാണ് തത്ക്കാലം നമുക്ക് ചെയ്യാന്‍ പറ്റുന്നതെന്നും മന്ത്രി വീണ പറഞ്ഞിരുന്നു.