CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 56 Seconds Ago
Breaking Now

സമീക്ഷ യുകെ രണ്ടാമത് വടംവലി മത്സരത്തില്‍ കിരീടം നിലനിര്‍ത്തി ഹെരിഫോര്‍ഡ് അച്ചായന്‍സ്; ടൂര്‍ണമെന്റില്‍ നിന്നും ലഭിച്ച തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിന് നല്‍കും

മാഞ്ചസ്റ്ററിന്റെ അങ്കത്തട്ടില്‍ തീപാറി, വടംവലിയിലെ തലതൊട്ടപ്പന്‍മാര്‍ തങ്ങള്‍ തന്നെയെന്ന് ഹെരിഫോര്‍ഡ് അച്ചായന്‍സ്. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ കൊമ്പന്‍സ് കാന്റബെറിയെ മുട്ടുകുത്തിച്ചാണ് അച്ചായന്‍സ് തുടര്‍ച്ചയായ രണ്ടാം കിരീടം കൈപ്പിടിയിലൊതുക്കിയത്. പതിനാറ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്‌കേഴ്‌സ് കിംഗ്‌സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോണ്‍ നാലാം സ്ഥാനവും നേടി. ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത്ബ്രാഡ്‌ഫോഡില്‍ നിന്നുള്ള പുണ്യാളന്‍സ് ടീമാണ്.

മികച്ച കമ്പവലിക്കാരനായി ഹെരിഫോര്‍ഡ് അച്ചായന്‍സിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനക്കാര്‍ക്ക് 1501 പൌണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൌണ്ടാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 501 പൌണ്ടും 251പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 101 പൌണ്ട് നല്‍കി. ഫെയര്‍ പ്ലേ അവാര്‍ഡ് 101 പൌണ്ടും മികച്ച വടംവലിക്കാരന് 51 പൌണ്ടുമാണ് സമ്മാനിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി കൌണ്‍സില്‍ സ്‌പോര്‍ട്‌സ് സ്ട്രാറ്റജി ഓഫീസര്‍ ഹീത് കോള്‍  ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയറ്റ് മെമ്പറും സ്‌പോര്‍ട്‌സ് കോഡിനേറ്ററുമായ ജിജു സൈമണ്‍ സ്വാഗതം പറഞ്ഞു. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പുരയില്‍, മാഞ്ചസ്റ്റര്‍ യൂണിറ്റ് സെക്രട്ടറി ഷിബിന്‍ കാച്ചപ്പള്ളി എന്നിവര്‍ സംസാരിച്ചു. നാഷണല്‍ കമ്മിറ്റി അംഗവുംവടംവലി കോര്‍ഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു. വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റന്‍മാരും ചേര്‍ന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്‌കരന്‍പുരയില്‍, ജിജു സൈമണ്‍, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാര്‍, ഉണ്ണികൃഷ്ണന്‍ ബാലന്‍,ശ്രീകാന്ത് കൃഷ്ണന്‍ , രാജി ഷാജി, ഗ്ലീറ്റര്‍, സുജീഷ് കെ അപ്പു, പ്രവീന്‍ രാമചന്ദ്രന്‍, ബൈജു ലിസെസ്റ്റര്‍, വിനു ചന്ദ്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യന്‍ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്.

ചടുലമായ അനൗണ്‍സ്‌മെന്റിലൂടെ സാലിസ്ബറിയില്‍ നിന്നുള്ള ജയേഷ് അഗസ്റ്റിന്‍ കാണികളെ ആവേശം കൊള്ളിച്ചു. വടംവലി മത്സരത്തില്‍ നിന്ന് ലഭിച്ച തുക ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിന്റെ പുനര്‍നിര്‍മാണത്തിനായി ചിലവഴിക്കും. ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്‌നേഹഭവനം നിര്‍മ്മിച്ചുനല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. മത്സരവേദിയോട് ചേര്‍ന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാന്‍ വിതന്‍ഷോവ് പാര്‍ക്ക്അത്‌ലറ്റിക് സെന്ററില്‍ എത്തിയത്. സമീക്ഷയുടെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കുടുംബസംഗമം കൂടിയായി മത്സരവേദി. സംഘാടന മികവ് കൊണ്ടും ടൂര്‍ണമെന്റ് വേറിട്ടുനിന്നു. വടംവലി മത്സരം വന്‍വിജമാക്കിയതിന് പിന്നില്‍ നാല് മാസക്കാലത്തെ ചിട്ടയായ പ്രവര്‍ത്തനമാണ്. അടുത്ത വര്‍ഷം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ലൈഫ് ലൈന്‍ ഇന്‍ഷുറന്‍സ് സര്‍വ്വീസ്,ഡെയ്‌ലി ഡിലൈറ്റ്, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, ആദിസ് എച്ച്ആര്‍ ആന്റ് എക്കൌണ്ടന്‍സി സൊലൂഷന്‍സ്, ലെജന്റ് സോളിസിറ്റേഴ്‌സ് എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ പ്രായോജകര്‍

 

നാഷണല്‍ സെക്രട്ടേറിയറ്റ്

സമീക്ഷ യുകെ

 

 




കൂടുതല്‍വാര്‍ത്തകള്‍.