ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന ദൃക്സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചു
ആക്രമണം നടത്തിയ ഭീകരരുടേയും ദി റസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയുടേയും ഇലക്ട്രോണിക് സിഗ്നേച്ചര്‍ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ലോകനേതാക്കളെ അറിയിച്ചു. ഭീകരര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണെന്നും ഇവര്‍ക്കെതിരെ ദൃക്സാക്ഷികളുടെ മൊഴിയുണ്ടെന്നും ഇന്ത്യ ലോകത്തെ അറിയിച്ചു.
അതേസമയം കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍ രംഗത്തെത്തി. ഭീകരര്‍ക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയെന്നും രക്ഷാസമിതി അറിയിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎന്‍ പറഞ്ഞു.
ഈ നിന്ദ്യമായ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികള്‍, സംഘാടകര്‍, ധനസഹായം നല്‍കുന്നവര്‍, സ്പോണ്‍സര്‍മാര്‍ എന്നിവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. ഭീകരര്‍ക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.ഏതൊരു ഭീകരപ്രവര്‍ത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോള്‍ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എന്‍ രക്ഷാ സമിതിയുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.