ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് 'ദൈവ കോപത്തിന്റെ' ഗണത്തില്‍പ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനും ഇസ്രയേലും സംഘര്‍ഷാവസ്ഥയുണ്ടായത്. എന്നാല്‍, തിരിച്ചടി നല്‍കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയുണ്ടായി.
തുടര്‍ന്നാണ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവനയെന്നും ശ്രദ്ധേയം.
അതേസമയം, ഇസ്രയേലിന് തിരിച്ചടി നല്‍കുന്നതില്‍നിന്നും ഇറാനെ തടയാന്‍ വിദേശരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തങ്ങളുടെ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടത് ഇറാനെ ചൊടിപ്പിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലും മുന്നയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നെഷാത്ത് എന്നറിയപ്പെടുന്ന തന്ത്ര പ്രധാനമായ ഗെസ്റ്റ് ഹൗസില്‍ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്‌ഫോടനം നടത്തിയാണ് ഹനിയയെ കൊലപ്പെടുത്തിയത്.