CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 54 Seconds Ago
Breaking Now

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; താജ് റസിഡന്‍സി ഹോട്ടലില്‍ തെളിവെടുക്കും; ഭീകരന്‍ കണ്ടത് 13 മലയാളികളെ !

റാണയില്‍നിന്നു ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് പാക് ഗൂഢാലോചന പുറത്തുകൊണ്ടുവരാനും എന്‍ഐഎ ലക്ഷ്യമിടുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. റാണയുടെ 2008-ലെ യാത്രകളെ പിന്തുടര്‍ന്നുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് തെളിവെടുപ്പ്. എന്‍ഐഎ കസ്റ്റഡിയിലുള്ള റാണയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എന്‍ഐഎ സംഘത്തിന്റെ ചോദ്യങ്ങള്‍. റാണയില്‍നിന്നു ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് പാക് ഗൂഢാലോചന പുറത്തുകൊണ്ടുവരാനും എന്‍ഐഎ ലക്ഷ്യമിടുന്നു.

2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിനുമുന്‍പാണ് റാണ കൊച്ചി സന്ദര്‍ശിച്ചത്. നവംബര്‍ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്ര ചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്. ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു റാണയുടെ സഞ്ചാരമെന്നാണ് അന്വേഷണഏജന്‍സി സംശയിക്കുന്നത്.

2008 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവരെ നിരീക്ഷിച്ച് വരികെയാണ്.

റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കൊച്ചിയില്‍ എത്തും മുന്‍പ് പ്രമുഖ ഇംഗ്ലിഷ് പത്രത്തില്‍ റാണയുടെ പേരില്‍ വിദേശ റിക്രൂട്മെന്റ് പരസ്യം നല്‍കിയിരുന്നതായും ഹോട്ടല്‍ മുറിയില്‍ ഇന്റര്‍വ്യൂ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.