മാര്‍പാപ്പയുടെ അവസാന നിമിഷങ്ങള്‍ വിവരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി. പാപ്പ തന്റെ അവസാന നിമിഷങ്ങളില്‍ വേദന അറിഞ്ഞിരുന്നില്ലെന്നും പൊടുന്നനെയായിരുന്നു മരണമെന്നും സെര്‍ജിയോ ആല്‍ഫിയേരി പറയുന്നു.റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് സെര്‍ജിയോ ആല്‍ഫിയേരി. ന്യുമോണിയ മൂര്‍ച്ഛിച്ച് പാപ്പ ആശുപത്രിയിലായിരുന്നപ്പോള്‍ ആല്‍ഫിയേരിയായിരുന്നു പാപ്പയെ ചികിത്സിച്ചത്.
പുലര്‍ച്ചെ ഏതാണ്ട് അഞ്ചരയ്ക്കാണ് പാപ്പയുടെ ആരോഗ്യനില വഷളായതായി അറിയിച്ചുകൊണ്ട് ആല്‍ഫിയേരിക്ക് ഫോണ്‍ ലഭിച്ചത്. ഉടനെ ഓടിയെത്തിയപ്പോള്‍ ആല്‍ഫിയേരി കണ്ടത് കണ്ണുകള്‍ തുറന്നുപിടിച്ച് കിടക്കുന്ന പാപ്പയെയാണ്. പാപ്പ ശ്വാസമെടുക്കുന്നുണ്ടായിരുന്നു എങ്കിലും, പേര് വിളിക്കുമ്പോള്‍ പ്രതികരിച്ചിരുന്നില്ല. അപ്പോള്‍ തന്നെ കോമയിലേക്ക് പോയി എന്ന് തനിക്ക് മനസിലായി എന്ന് ആല്‍ഫിയെരി പറയുന്നു.
പാപ്പയുടെ അവസാന നിമിഷങ്ങള്‍ അടുത്തു എന്ന് തനിക്ക് അപ്പോള്‍ത്തന്നെ ബോധ്യപ്പെട്ടുവെന്നും ആല്‍ഫിയെരി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു. ഏതെങ്കിലും തരത്തില്‍ അങ്ങനെ കൊണ്ടുപോയിരുന്നെന്നെങ്കില്‍, ആ വഴിയില്‍ പാപ്പ മരണപ്പെട്ടേനെ എന്നും ആല്‍ഫിയെരി പറയുന്നു.
ഏപ്രില്‍ 21ന് വത്തിക്കാന്‍ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗം. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാര്‍പാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പക്ഷാഘാതം സംഭവിക്കുകയും മാര്‍പാപ്പ കോമയില്‍ ആവുകയുമായിരുന്നു. പിന്നീട് മാര്‍പാപ്പയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. വത്തിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രഫ. ആന്‍ഡ്രിയ ആര്‍ക്കെഞ്‌ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.