ട്യൂഷന്‍ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗര്‍ഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ ട്യൂഷന്‍ ക്ലാസിലുണ്ടായ സംഭവം. ഗര്‍ഭത്തിന് കാരണം 13കാരനാണെന്നാണ് അധ്യാപിക വിശദമാക്കുന്നത്. ഇതിന് പിന്നാലെ അടിയന്തര ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍.
ഏപ്രില്‍ 25നാണ് വലിയ വിവാദമായ സംഭവങ്ങള്‍ക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാര്‍ത്ഥിയുമായി പട്ടാപ്പകല്‍ കടന്നുകളയുകയായിരുന്നു. 13കാരന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വര്‍ഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വര്‍ഷത്തോടെയാണ് 13കാരന്‍ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാര്‍ത്ഥിയായത്. അധ്യാപികയുടെ വീട്ടില്‍ വട്ടപം വഡോദരയിലെ ഒരു ഹോട്ടലില്‍ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏപ്രില്‍ 25ന് കാണാതായ അധ്യാപികയും വിദ്യാര്‍ത്ഥിയും വഡോദര, അഹമ്മദാബാദ്, ദില്ലി, ജയ്പൂര്‍, വൃന്ദാവന്‍ അടക്കമുള്ള ഇടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്ത്- രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലര്‍ത്തിയതായി അധ്യാപികയും വിദ്യാര്‍ത്ഥിയും മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷത്തോളമായി 13കാരന് ട്യൂഷന്‍ നല്‍കിക്കൊണ്ടിരുന്ന അധ്യാപികയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.